Subscribe Now

ക്ഷേത്രങ്ങളുടെ ഭാരതീയ സങ്കല്പം വളരെ പ്രത്യേകത ഉള്ളതാണ് .മറ്റെല്ലാ മത വിശ്വാസികളും അവരുടെ ആരാധനാലയങ്ങളെ ഒരു പ്രാര്‍ത്ഥന മന്ദിരമായി മാത്രം കാണുന്നു .എന്നാല്‍ ഹൈന്ദവ ക്ഷേത്രങ്ങള്‍ ജീവചൈതന്യം പ്രസരിക്കുന്ന മനുഷ്യശരീരം പോലെയാണ് .ആത്മാവ് ഈശ്വര വിഗ്രഹത്തിലെ ചൈതന്യംപോലെയും ,ശരീരം ആത്മ ചൈതന്യത്തെ വഹിക്കുന്ന ക്ഷേത്രം വിഗ്രഹം പോലെയുമാണ്.അതിനാല്‍ ക്ഷേത്രം മനുഷ്യശരീരത്തെ പോലെ സംരക്ഷിക്കപെടെണ്ടാതാണ്

Friday, March 9, 2012

  ശ്രീ  വില്ല്വത്ത്  ക്ഷേത്രം

 
 നിലമ്പൂരില്‍ നിന്നും കിഴക്കായി പണ്ട്രണ്ടു കിലോമീറ്റര്‍ അകലെയയു പൂക്കോട്ടുംപാടം ശ്രീ വില്ല്വത്ത് ക്ഷേത്രം സ്ഥിതി ചെയ്യുന്നത്.അമരമ്പലം ക്ഷേത്രസമുച്ചയത്തില്‍പ്പെട്ട ഒരു ക്ഷേത്രമാണ് പട്ടണ മധ്യത്തില്‍ സ്ഥിതി ചെയ്യുന്ന ശ്രീ വില്വത്ത് ക്ഷേത്രം. ഗുരുവായൂര്‍ മമ്മിയൂര്‍ ക്ഷേത്രത്തിനോട് ഏറെസാമ്യമുള്ളഒരുക്ഷേത്രം കൂടിയാണിത്.

ശൈവ-വൈഷ്ണവചൈതന്യങ്ങള്‍ക്ക് തുല്യപ്രാധാന്യമുള്ള കേരളത്തിലെ അപൂര്‍വ്വം ക്ഷേത്രങ്ങളില്‍ ഒന്നാണിത്. ആയിരകണക്കിന് വര്‍ഷങ്ങള്‍ പഴക്കമുള്ള ചരിത്രപ്രാധാന്യവും, ഐതീഹ്യപെരുമയുള്ളതുമായ ഈ ക്ഷേത്രത്തിനു മറ്റു ക്ഷേത്രങ്ങളെ പ്പോലെ ഐതീഹ്യവും  നിലവിലുണ്ട്.
   
വര്‍ഷങ്ങള്‍ക്കുമുന്‍പ് വന നിബിഡമായിരുന്ന  ഈ പ്രദേശത്ത് നിരവധി ശ്രേഷ്ഠരായ   ഋഷി പുംഗവന്മാര്‍    തപസ്സനുഷ്ടിച്ചിരുന്നു. അവരുടെ തപസ്സിന്‍റെ ഫലമായി ഈ പ്രദേശത്ത് അന്തര്‍ലീനമായി കിടന്നിരുന്ന  ഒരു ശൈവശക്തി ചേതസ്സിന്റെ സാന്നിധ്യം അനുഭവ ഗോചരമായി  തീരുകയും ചെയ്തു. വില്വവൃക്ഷങ്ങള്‍ എന്ന കൂവളവൃക്ഷങ്ങള്‍ ഇടതൂര്‍ന്നു വളര്‍ന്ന ഇവിടെ തപോവ്രതാനുഷ്ടാനങ്ങള്‍ക്ക് യോഗ്യവും, ജനവാസ ശൂന്യവുമായതിനാല്‍  താപസ്സന്മാര്‍ ‍വ്രതാനുഷ്ടാനങ്ങള്‍ അനുഷ്ടിച്ചു വരികയുമുണ്ടായി. കാലാന്തരത്തില്‍ ഇവിടെ ജനാധിവാസ മുണ്ടാവുകയും, തദ്ദേശവാസിയായ ഒരു ബ്രാഹ്മണന് ഈ ചൈതന്യം അനുഭവ ഗോചരമാവുകയും ചെയ്തു. തുടര്‍ന്ന് ആ ചൈതന്യത്തെ കുടിയിരുത്തിയ ക്ഷേത്രം വളരെകാലം അഭിവൃദ്ധിയോടു കൂടിയ  ക്ഷേത്രമായി നിലകൊള്ളുകും ചെയ്തു.
 
  സംസ്കൃത ഭാഷയില്‍ കൂവളം എന്നര്‍ത്ഥമുള്ള വില്വ വൃക്ഷങ്ങളാല്‍ നിബിഡമായിരുന്ന ഈ പ്രദേശം വില്വത്ത്  എന്നറിയപ്പെടാന്‍  തുടങ്ങി. അങ്ങനെ ഈ  ക്ഷേത്രത്തിനു വില്വത്ത് ക്ഷേത്രം എന്ന  പേര് വന്നതെന്നു പഴമക്കാര്‍ പറയുന്നു. എന്നാല്‍ ത്രേതാ യുഗത്തില്‍  വനവാസത്തിനായി ഇതു വഴിയെത്തിയ ശ്രീരാമന്‍  വില്ല് കുത്തിയ സ്ഥലമായതിനാലാണ്  വില്ല്വത്ത് എന്ന നാമം ലഭിച്ചതെന്ന  ഐതീഹ്യവും  നിലവിലുണ്ട്.

ആയിരത്തി അഞ്ഞൂറ് വര്‍ഷങ്ങള്‍ക്ക് മുമ്പ് ബ്രാഹ്മണ ആധിപത്യത്തിന്  കീഴിലായിരുന്ന ഈ ക്ഷേത്രം കാലാന്തരത്തില്‍ നടുവത്ത് മന ബ്രാഹ്മണകുടുംബത്തിന്‍റെ അധീനതയില്‍ വരികയും ചെയ്തു. തുടര്‍ന്ന്  ക്ഷത്രീയ അധികാരത്തില്‍ വന്ന  ഈ ക്ഷേത്രം  നിലമ്പൂര്‍ കോവിലകംതമ്പുരാന്‍ കെ.സി.ഏട്ടന്‍ രാജയുടെ കീഴിലായി നിത്യപൂജകള്‍ നടത്തിവന്നു. ഏട്ടന്‍രാജ നിത്യ പൂജകള്‍ക്കായി വാലത്ത്വാജമന വെങ്കിടേശ്വരന്‍ എബ്രന്തിരിയെ ഏല്‍പ്പിക്കുകയും ചെയ്തു. തുടര്‍ന്ന് ക്ഷേത്ര പുനരുദ്ധാരണവും, ചുറ്റബല നിര്‍മാണവും, പൂര്‍ത്തിയാക്കി.1945ല്‍ നവീകരണ കലശവും നടത്തിയതായി ശ്രീകോവിലിലെ ആലേഖനങ്ങളില്‍    കാണാം. ശാന്തസ്വരൂപനായ പരമശിവനും, മഹാവിഷ്ണു  സമഗ്രകലകളോട് കൂടിയ   ശ്രീകൃഷ്ണനുമാണ്   ഇവിടെത്തെ  മുഖ്യപ്രതിഷ്ഠ. ഉപദേവമാരായി  ഗണപതി, ദുര്‍ഗ്ഗഭഗവതി ചൈതന്യത്തെയും, ഗൃഹസ്ഥാശ്രമത്തിലുള്ള  ശാസ്ത ചൈതന്യതെയും, ഇവിടെ ആരാധിച്ചു വരുന്നു. നാഗദൈവ സാനിധ്യമുള്ളതിനാല്‍ നാഗരാജാവിനെ ആരാധിച്ചുവരുന്ന വലിയ ഒരു ആല്‍ മരവും ഈ ക്ഷേത്രത്തിന്‍റെ ഒരു സവിഷതയാണ്.
നാലമ്പലത്തോടു കൂടിയ  വട്ട ശ്രീകോവിലിനുള്ളില്‍ കിഴക്കോട്ടു ദര്‍ശനമായി ശാന്തസ്വരൂപനായ  ശിവലിംഗ പ്രതിഷ്ടയോടു കൂടിയ  ശിവസാന്നിധ്യം  കുടി കൊള്ളുന്നു. ശ്രീകോവിലിനു മുന്നിലായി കരിക്കല്ലില്‍ തീര്‍ത്ത  നന്ദി വാഹനവും, നമസ്കാര മണ്ഡപവും സ്ഥാപിച്ചിട്ടുണ്ട്. തൊട്ടടുത്ത് ചതുര ശ്രീകോവിലിനുള്ളില്‍ മഹാവിഷ്ണു സമഗ്രകലകളോട് കൂടിയ ശ്രീകൃഷ്ണചൈതന്യമായി വാണരുളുന്നു.രണ്ടു ശ്രീകൊവിലുകള്‍ക്കും ചിത്രപണികളോടു കൂടിയ ചെമ്പോലപതിച്ച മേല്‍കൂരയഉള്ളത്. കൂടാതെ നാലമ്പലത്തിനുള്ളില്‍ കരിങ്കല്ല് പതിച്ചിട്ടുണ്ട്.രണ്ടു ശ്രീകോവിലിനു പുറമ്മേ നാലമ്പലത്തിന്റെ തെക്കേ കന്നിമൂലയില്‍ ഗണപതിയെയും, തൊട്ടടുത്ത് ബ്രഹ്മരക്ഷസ്സിനെയുംകുടിവെച്ചിരിക്കുന്നു.

  മാത്രമല്ല ശിവ ശ്രീകോവിലിനു പിന്നില്‍ ക്ഷേത്രോല്‍പ്പത്തിക്ക് നിദാനമായ കല്ത്തറയും ഇവിടെ കാണാം.വടക്ക് ഭാഗത്തായി ദുര്‍ഗ്ഗ ചൈതന്യത്തെയും, കിഴക്ക് പടിഞ്ഞാറ് ദര്‍ശനമായി വെട്ടേക്കരനും പ്രതിഷ്ടിച്ചിരിക്കുന്നു. നാലമ്പലത്തിനു പുറത്തായി  ശിവ-വിഷ്ണു ശ്രീകോവിലിനു മുന്നിലായി  ബലിക്കല്ലും കല്‍വിളക്കും സ്ഥാപിച്ചിട്ടുണ്ട്.

  കൂടാതെ ശ്രീകോവിലുകളുടെ മുന്നിലായി ക്ഷേത്രത്തിലെത്തുന്ന ഭക്തര്‍ക്കായി ക്ഷേത്രമുറ്റത്തു പ്രവേശിക്കാന്‍ രണ്ടുഭാഗത്തും ഒതുക്കുകള്‍ കെട്ടിയിട്ടുമുണ്ട്.ചുറ്റു മതില്‍ കൂടി പണി പൂര്‍ത്തിയാവുന്നതോടെ ഈ ദേവ സന്നിധി മഹാക്ഷേത്ര പ്രതീതിയുയര്‍ത്തുന്നു. കുന്നിന്‍ മുകളില്‍ പരിലസിക്കുന്ന ഈ ക്ഷേത്രത്തി ലെത്തുന്നവര്‍ക്ക് ആദ്യം ദര്‍ശിക്കാനാവുക. ക്ഷേത്രവളപ്പില്‍ തലയുയര്‍ത്തി നില്‍ക്കുന്ന  ആല്‍ മരങ്ങളാണ്. അഭീഷ്ടസിദ്ധിക്കും, ദീര്‍ഘായുസ്സിനും, രോഗശമനത്തിനും, ഗണപതിഹോമം, മൃത്യുഞ്ജയഹോമം, നിറമാല, ചന്ദനംചാര്‍ത്തല്‍, നെയ്‌വിളക്ക് എന്നിവ പ്രധാന വഴിപാടാണ് .സല്പുത്ര ഭാഗ്യത്തിന് ഉമാ മഹേശ്വര പൂജയും, സന്താനഗോപാലം പുരുഷസൂക്തവും, തുലാഭാരവും നടത്താന്‍ നിരവധി ഭക്തര്‍ ഈ ദേവ സന്നിധിയില്‍ എത്താറുണ്ട്.സര്‍പ്പദോഷ പരിഹാരത്തിനായി നാഗപൂജയും,സര്‍പ്പബലിയും നടത്തുന്നതിന് അന്യ സംസ്ഥാനങ്ങളില്‍നിന്നും ഭക്തരെത്തി വഴിപാടു നടത്തി ഫലപ്രാപ്തിയില്‍ സന്തുഷ്ടരായി മടങ്ങുന്നു .

വിവാഹം,ചോറൂണ്,വാഹനപൂജ  എന്നിവ നടത്താനും ദേശത്തിന്‍റെ വിവിധ ഭാഗങ്ങളില്‍ നിന്നായി നിരവധി ഭക്തര്‍ ഇവിടെത്താരുണ്ട്. മീനമാസത്തിലെ രോഹിണി നാളിലാണ് ഇവിടെ പ്രതിഷ്ഠ ദിനമായി ആചരിക്കുന്നത്. കുംഭമാസത്തിലെ ശിവരാത്രി, ശ്രീകൃഷ്ണജയന്തി, അഖണ്ഡ നാമയജ്ഞം,ഹരിനാരായണയജ്ഞം, എന്നിവയൊക്കെയാണ് ആഘോഷങ്ങള്‍ .

-ടി.കെ.സതീശന്‍ , നിലമ്പൂര്‍





No comments:

Post a Comment