Subscribe Now

ക്ഷേത്രങ്ങളുടെ ഭാരതീയ സങ്കല്പം വളരെ പ്രത്യേകത ഉള്ളതാണ് .മറ്റെല്ലാ മത വിശ്വാസികളും അവരുടെ ആരാധനാലയങ്ങളെ ഒരു പ്രാര്‍ത്ഥന മന്ദിരമായി മാത്രം കാണുന്നു .എന്നാല്‍ ഹൈന്ദവ ക്ഷേത്രങ്ങള്‍ ജീവചൈതന്യം പ്രസരിക്കുന്ന മനുഷ്യശരീരം പോലെയാണ് .ആത്മാവ് ഈശ്വര വിഗ്രഹത്തിലെ ചൈതന്യംപോലെയും ,ശരീരം ആത്മ ചൈതന്യത്തെ വഹിക്കുന്ന ക്ഷേത്രം വിഗ്രഹം പോലെയുമാണ്.അതിനാല്‍ ക്ഷേത്രം മനുഷ്യശരീരത്തെ പോലെ സംരക്ഷിക്കപെടെണ്ടാതാണ്

Saturday, March 10, 2012

വാണിയമ്പലം ശ്രീ ബാണാപുരേശ്വരീ ക്ഷേത്രം
മലബാറിലെ പ്രസിദ്ധമായ ദേവീ ക്ഷേത്രങ്ങളില്‍ ഒന്നാണ് വാണിയമ്പലം ശ്രീ ബാണാപുരേശ്വരി ക്ഷേത്രം.

   നിലമ്പൂര്‍ ഷൊര്‍ണ്ണൂര്‍ റെയില്‍വേ പാതയ്ക്കരികില്‍ സമുദ്ര നിരപ്പില്‍ നിന്നും ആയിരത്തിലധികം പൊക്കം വരുന്ന പാറയിലാണ് ഈ ക്ഷേത്രം സ്ഥിതി ചെയ്യുന്നത് .ഇവിടെ ദേവ ചൈതന്യം കുടികൊള്ളുന്നതിനാല്‍ ആണത്രേ ഈ പ്രദേശത്തിനു സരസ്വതീദേവിയുടെ പര്യായമായ വാണിയുടെ അമ്പലം എന്നര്‍ഥം വരുന്ന വാണിയമ്പലം എന്നാ പേര് സിദ്ധിച്ചത് .

 വാണിയമ്പലം ശ്രീ ബാണാപുരേശ്വരീ ക്ഷേത്രം
 അമ്പതു എക്രയിലധികം വിസ്തീര്‍ണ്ണം വരുന്ന ഈ പാറയുടെ ഗഹ്വരങ്ങളില്‍ പണ്ട് കാലത്ത് യാതീശ്വരന്മാരായ ആളുകള്‍ തപസ്സനിഷ്ടിച്ചിരുന്നതായി വിശ്വസിക്കുന്നു. വര്‍ഷങ്ങള്‍ പഴക്കമുള്ള ഈ ക്ഷേത്രത്തിനു ദ്വാപര യുഗത്തില്‍ നടന്ന ഒരു കഥയുമായി ഐതീഹ്യമുണ്ട്‌.
മഹാബലിയുടെ പൌത്രന്‍ ബാണാസുരന്‍റെ പുത്രി ഉഷയും ശ്രീകൃഷ്ണന്‍റെ പുത്രനുമായി അനിരുധനുമായി അനുരഗത്തിലായി.ഉറ്റ തൊഴിയും കുംഭാണ്ടന്‍റെ പുത്രിയുമായ ചിത്രലേഖ ഉഷയുടെ സ്വപ്നസാക്ഷാത്കാരത്തിനായി യോഗമാര്‍ഗ്ഗം കൊട്ടാരത്തിലെത്തിച്ചു. വിവരമറിഞ്ഞ ബാണാസുരന്‍ അനിരുദ്ധനെ ബന്ധനസ്ഥനാക്കി .ഇതറിഞ്ഞ ശ്രീകൃഷ്ണന്‍ അനിരുദ്ധനെ മോചിപ്പിക്കാനായി കൊട്ടാരത്തിലേക്ക്‌ എഴുന്നള്ളി .രക്ഷയ്ക്കായി ബാണസുരന്‍ പരമശിവനില്‍ അഭയം തേടി.പാറയില്‍ തപസ്സ് ആരംഭിച്ചു .തപസ്സ് മുടക്കാന്‍ ചെന്ന പാര്‍വ്വതീദേവിയെ ബാണന്‍ ശാപ ശപഥം കൊണ്ട് പാറയില്‍ പ്രതിഷ്ടിച്ചു .തപസ്സില്‍ സംപ്രീതനായ പരമശിവന്‍ ബാണന്‍റെ രക്ഷയ്ക്കായി ഉപദേവന്മാരോടൊപ്പം പാറയില്‍ കാവല്‍ നില്‍ക്കയും ചെയ്തുവത്രെ.പക്ഷെ ശ്രീകൃഷ്ണന്‍ ബാണാസുരനെ നിഗ്രഹിച്ച് അനിരുദ്ധനെ മോചിപ്പിച്ചു.അങ്ങനെ ദ്വാപരയുഗത്തില്‍ ദേവാസുര യുദ്ധത്തിനു മൂകസാക്ഷിത്വം വഹിച്ച ഈ പാറ കെട്ടുകളാണത്രെ പിന്നീട് ബാണാപുരം എന്ന പേരിലറിയപ്പെട്ടത്. ബാണാസുരന്‍റെആരാധനാ മൂര്‍ത്തിയായ ത്രിപുര സുന്ദരിയാണ് ഇവിടുത്തെ മുഖ്യ പ്രതിഷ്ഠ.

ക്ഷേത്രപാത
      പാറയുടെ മുകളിലത്തെ ക്ഷേത്ര മതിലകത്ത് മുഖ്യപ്രതിഷ്ഠയായി ത്രിപുര സുന്ദരിയും ദേവിയുടെ സംരക്ഷകരായി ഗണപതി,
ശാസ്താവ്, സുബ്രഹ്മണ്യന്‍, നാഗ രാജാവ്, വിഷ്ണു എന്നീ ചൈതന്യവും കുടികൊള്ളുന്നു .കൂടാതെ മതില്‍ കെട്ടിന് പുറത്ത് തെക്ക് വശത്ത് യതീശ്വരനെയും, വടക്ക് വശത്ത് പടിഞ്ഞാറ് ദര്‍ശനമായി പരമ ശിവനെയും അല്‍പ്പം താഴെയായി  അയ്യപ്പ സാന്നിധ്യവും കുടിവെച്ചിരിക്കുന്നു.


ശിവ   ക്ഷേത്ര
ശ്രീകോവിലിന്‍റെ വടക്ക് വശത്ത് ഒരിക്കലും വറ്റാത്ത തീര്‍ഥ കിണറും മതില്‍ കെട്ടിന് പുറത്ത് തീര്‍ഥ കുളവും സ്ഥിതി ചെയ്യുന്നു .ഇത് സംബന്ധിച്ച് ഒരു ഐതീഹ്യവും  നിലനില്‍ക്കുന്നുണ്ട് . അഞ്ഞൂറിലധികം അടി പൊക്കം വരുന്ന ഈ പാറയുടെ താഴെ നിന്നായിരുന്നു പണ്ട് കാലങ്ങളില്‍ പൂജാദി കര്‍മ്മങ്ങള്‍ക്ക് ആവശ്യമായ വെള്ളം കൊണ്ടുവന്നിരുന്നത്. ഒരിക്കല്‍ നിവേദ്യം പാകം ചെയ്തപ്പോള്‍ വെള്ളം കുറവായി വെള്ളം കൊണ്ടുവരുവാനായി പൂജാരി താഴെ പോയി തിരിചെത്തിയപ്പോഴേക്കും നിവേദ്യം കരിഞ്ഞുപോയി .ദേഷ്യം വന്ന പൂജാരി വര്‍ദ്ധിച്ച കോപത്തോടെ ഉരുളിയും,ചട്ടുകവും എടുത്തെറിഞ്ഞു. അവ വീണ ആകൃതിയില്‍ യഥാക്രമം കിണറും കുളവും ഉണ്ടായി എന്നതാണ് കഥ. ഈ പുണ്യതീര്‍ഥങ്ങള്‍ ഏതുകൊടും വേനലിലും വറ്റാതെ നില നില്‍ക്കുന്നുവെന്നതാണ് മറ്റൊരു അത്ഭുതം.

തീര്‍ഥ കുളം
മിഥുന മാസത്തിലെ അനിഴം നക്ഷത്രത്തിലാണ് ദേവിയുടെ പ്രതിഷ്ഠ ദിനമായി   ആഘോഷിക്കുന്നത്. എല്ലാ മലയാള മാസത്തിലെയും, ആദ്യത്തെയും, മൂന്നാമത്തെയും വെള്ളിയാഴ്ചകളില്‍ ത്രികാല പൂജയും, സമൂഹാരാധനയും നടത്തി വരുന്നുണ്ട്. ദേവി അന്നപൂര്‍ണ്ണേശ്വരി കൂടിയായതിനാല്‍ അന്നദാനത്തോട് കൂടിയ ത്രികാല പൂജയും, പൂമൂടലും,മുട്ടറുക്കല്‍ ഇവിടെ മുഖ്യവഴിപാടാണ്.കൂടാതെ വിവാഹം ,ചോറൂണ് എന്നീ മംഗളകര്‍മ്മള്‍ക്കും ഇവിടെ വളരെ പ്രാധാന്യമുണ്ട് .കര്‍ക്കിട മാസം രാമായണമാസാചരണമായി ആഘോഷിക്കുന്നതിനാല്‍ ഈ ദിവസങ്ങളില്‍ ഗണപതി ഹോമവും,ഭഗവത്‌ സേവയും നടത്തി ശ്രീരാമ പട്ടാഭിഷേക ദിവസം അഖണ്ഡരാമായണപാരായണവും നടത്തിവരുന്നു .

വാണിയമ്പലം പാറ
വൃശ്ചികമാസത്തിലെ കാര്‍ത്തികയാണ് ഈ ക്ഷേത്രത്തിലെ പ്രധാന ഉത്സവം. തൃകാര്‍ത്തിക ദിവസം കാര്‍ത്തിക വിളക്ക് എഴുന്നെള്ളിപ്പാണ്  ഏറെ പ്രാധാന്യം. 
സര്‍വ്വ ഐശ്വര്യത്തിനും അഭീഷ്ട സിദ്ധിക്കും, മംഗല്യ സൌഭാഗ്യത്തിനും ശത്രു ദോശ പരിഹാരത്തിനും,   സമ്പല്‍ സമൃദ്ധിക്കും വേണ്ടി ദേശത്തിന്‍റെ വിവിധ ഭാഗങ്ങളില്‍ നിന്നും കാര്‍ത്തിക വിളക്കെടുക്കാന്‍ ഭക്തര്‍ ഈ ദേവീ സന്നിധിയിലെത്തുന്നു .സരസ്വതീ ചൈതന്യം കുടികൊള്ളുന്ന ഈ പാറ ക്ഷേത്രത്തില്‍ നവരാത്രി കാലം വിശേഷാല്‍ പൂജകളോട് കൂടി ആഘോഷിക്കുന്നു .അതിനാല്‍ വിദ്യയുടെ ആദ്യാക്ഷരങ്ങള്‍ കുറിക്കാന്‍ ധാരാളം കുട്ടികള്‍ വാണിയമ്പലത്തില്‍ എത്തുന്നു.
ഒരു കിലോ മീറ്ററോളം ദൈര്‍ഘ്യമേറിയപാറയുടെ മുകളിലേക്ക് എത്താന്‍ ഭക്തര്‍ക്ക്‌ സൗകര്യപ്രദമായ രീതിയില്‍ വഴി അടയാളപ്പെടുത്തിയിട്ടുണ്ട്. ഇവിടെയെത്തുന്ന ഓരോ ഭക്തനും മറ്റു ക്ഷേത്രങ്ങളില്‍നിന്ന്‌നിന്നും വിഭിന്നമായ ഒരനുഭവമായിരിക്കും ഉണ്ടാവുകയെന്നതില്‍ സശയമില്ല. പാറയുടെ മുകളില്‍ നിന്നുള്ള കാഴ്ചകള്‍ ഏതൊരുഭക്തനെയും ആനന്ദ നിര്‍വൃതിയിലെത്തി ക്കുന്നവയാണ്. മാത്രമല്ല അസ്തമയസൂര്യന്‍റെ പൊന്‍ കിരണങ്ങള്‍ ഈ കൃഷ്ണ ശിലയെ പുല്‍കുമ്പോള്‍ സായംസന്ധ്യ ആസ്വദിക്കാന്‍ എത്തുന്നവരും ഇവിടെ വിരളമല്ല.

     
-ടി.കെ.സതീശന്‍, നിലമ്പൂര്‍ 




No comments:

Post a Comment